എത്യോപ്യയയിലെ ഡാം വൻ ഭീഷണിയെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ്
നിക്കോസിയ: എത്യോപ്യയയിൽ പണിതുയർത്തുന്ന അണക്കെട്ടിനെതിരേ ശക്തമായ മുന്നറിയിപ്പുമായി ഈജിപ്ഷ്യൻ പ്രസിഡന്റ് രംഗത്ത്. എത്യോപ്യ ജലസേചന സൗകര്യാർത്ഥം നൈൽ നദിയെ ബന്ധിപ്പിച്ച് പണിയുന്ന ഡാമിനെതിരെയാണ് ഈജിപ്ത് രംഗത്തെത്തിയത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്തേ അൽ സിസിയാണ്
ആരോപണവുമായി രംഗത്തെത്തിയത്. തങ്ങൾക്കവകാശപ്പെട്ട ജലം ഒരു കാരണവശാലും ദുരുപയോഗം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.
ഗ്രാന്റ് എത്യോപ്യൻ റിനൈസൻസ് ഡാം എന്ന പേരിലാണ് അണക്കെട്ട് പണിയുന്നത്. ഈജിപ്തുമായി നൈൽ നദിയുടെ ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെടുത്തി കൃത്യമായ ഒരു കരാറ് ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതാണ് ഈജിപ്തിനെ പ്രകോപിപ്പിക്കുന്നത്. എത്യോപ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഡാമിന്റെ സുരക്ഷപോലും അപകടത്തിലാക്കും. ഈജിപ്തിൽ നിന്നും തങ്ങളുടെ അനുവാദമില്ലാതെ ഒരാൾക്കും ഒരുതുള്ളി വെള്ളവും എടുക്കാൻ സാധിക്കില്ലെന്നും അബ്ദുൽ ഫത്തേ പറഞ്ഞു.
ഈജിപ്തും സുഡാനും എത്യോപ്യയും സംയുക്തമായി നടത്തിയ സമ്മേളനത്തിന് പിന്നാലെയാണ് എത്യോപ്യയ്‌ക്കെതിരെയുള്ള പരാമർശവുമായി ഈജിപ്ഷ്യൻ പ്രസിഡന്റ് രംഗത്ത് എത്തിയത്. ഇതിനിടെ മേഖലയിലെ ജല ലഭ്യതയുടെ പേരിൽ ഒരു യുദ്ധത്തിനുള്ള സാഹചര്യം ഉണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് ന്ൽകിയിരുന്നു. ഡാം പണിതാൽ അത് ഈജിപ്ത് ബോംബിട്ട് തകർക്കുമെന്ന സൂചനയും അമേരിക്ക ട്രംപ് ഭരണകാലത്ത് സൂചന നൽകിയിരുന്നു.
നൈൽ നദിയിലൂടെ ഒരു വർഷം ഒഴുകുന്ന ജലത്തിന്റെ അത്രയും ശേഖരിക്കാൻ സാധിക്കുന്ന ഡാമാണ്. വൈദ്യുതി ഉൽപാദനമാണ് എത്യോപ്യയുടെ പ്രധാന ലക്ഷ്യം. ഒന്നരക്കോടി ജനങ്ങൾക്കാണ് പദ്ധതിയുടെ ഉപയോഗം ലഭിക്കുക. ഡാം പൂർത്തിയായാൽ ലോകത്തിലെ ഏഴാമത്തെ വലിയ അണക്കെട്ടായി മാറുകയും ചെയ്യും.