InternationalLatest

2030ന് മുമ്പ് മനുഷ്യന്‍ ചന്ദ്രനില്‍ സജീവമാകും

“Manju”

ന്യൂയോര്‍ക്ക് : മനുഷ്യന്‍ കാലുകുത്തിയിട്ടുള്ള ആകാശ ഗോളം ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനാണ്. 1972ല്‍ അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയുടെ അപ്പോളോ 17ലൂടെയാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയത്. നീണ്ട അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള ഒരുക്കത്തിലാണ് നാസ. ഇതിനായി നാസ തയാറാക്കിയ സ്വപ്ന പദ്ധതിയാണ് ആര്‍ട്ടെമിസ് മിഷന്‍.

ആര്‍ട്ടെമിസ് – III യിലാണ് മനുഷ്യന്‍ വീണ്ടും ചന്ദ്രനിലിറങ്ങുക. ഇതിന് മുന്നോടിയായാണ് ആളില്ലാ പേടകമായ ഒറിയോണിനെ ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എല്‍.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആര്‍ട്ടെമിസ് – I നാസ വിജയകരമായി വിക്ഷേപിച്ചത്. 2025ഓടെ ആര്‍ട്ടെമിസ് – IIIയിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കാനാണ് ലക്ഷ്യം. ആദ്യമായി ഒരു വനിതയും ഒരു കറുത്ത വര്‍ഗ്ഗ വ്യക്തിയും അക്കൂട്ടത്തിലുണ്ടാകും.

ഏതായാലും ഈ ദശാബ്ദം അവസാനിക്കുന്നതിന് മുമ്പ് മനുഷ്യന് ചന്ദ്രനില്‍ കൂടുതല്‍ കാലം തങ്ങാനുള്ള അവസരം ലഭിക്കുമെന്നാണ് നാസയുടെ ഒറിയോണ്‍ ലൂണാര്‍ സ്പേസ്ക്രാഫ്റ്റ് പ്രോഗാം തലവന്‍ ഹൊവാഡ് ഹൂ പറയുന്നത്. 2030ന് മുമ്പ് തന്നെ ചന്ദ്രനിലെ മനുഷ്യ സാന്നിദ്ധ്യം ‘ ആക്ടീവ്” ആകുമെന്ന് അദ്ദേഹം പറയുന്നു.

മാത്രമല്ല, ചന്ദ്രനിലെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് അവിടെ തങ്ങാന്‍ സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥയും പഠനങ്ങള്‍ക്കാവശ്യമായ റോവറും സജ്ജമാക്കാന്‍ കഴിയുമെന്നും ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഒറിയോണ്‍ പേടകത്തെ വിക്ഷേപിച്ചത്. ഒറിയോണിന്റെ വിക്ഷേപണം മനുഷ്യന്റെ ബഹിരാകാശ യാത്രയിലെ ചരിത്ര ദിനങ്ങളിലൊന്നാണെന്നും ഹൊവാഡ് ചൂണ്ടിക്കാട്ടി. ഒറിയോണ്‍ ദൗത്യം പൂര്‍ത്തിയാക്കി ഡിസംബര്‍ 11ന് തിരികെ പസഫിക് സമുദ്രത്തില്‍ പതിക്കും.

ആര്‍ട്ടെമിസ് – I വിജയിക്കുന്നതോടെ ആര്‍ട്ടെമിസ് – II വിനായുള്ള ജോലികളിലേക്ക് നാസ കടക്കും. നാല് യാത്രികരുമായി ആര്‍ട്ടെമിസ് – IIല്‍ 2024ല്‍ ഉണ്ടായേക്കുമെങ്കിലും ചന്ദ്രന്റെ അടുത്തുകൂടി പറക്കുന്ന പേടകം ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും. ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥിര ബേസ് ക്യാമ്ബ് സ്ഥാപിക്കുകയെന്ന ലക്ഷ്യവും ആര്‍ട്ടെമിസ് പദ്ധതിയ്ക്കുണ്ട്.

Related Articles

Back to top button