തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്. അവസാന കണക്കുകൾ പുറത്തുവരുമ്ബോൾ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ൽ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരിൽ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിൽ 65.05 ശതമാനം പേർ സമ്മതിദാനം വിനിയോഗിച്ചു. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 15 ശതമാനം പേർ വോട്ട് ചെയ്തു.
ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘർഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷമുണ്ടായി. കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറിലെത്തിയ ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരെ ആ ക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനവും അക്രമികൾ തകർത്തിരുന്നു.