കണ്ണൂര് : രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലും വാർത്തമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ആ ‘നന്മയുടെ അക്കൗണ്ട് ഉടമ’യെ കണ്ടെത്തി. വാക്സിന് ചലഞ്ചിന്റെ ഭാഗമായി ആകെയുള്ള ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ആ വലിയ മനുഷ്യന് കണ്ണൂർ കുറുവ ചാലാടന് ഹൗസിലുണ്ട്. ബീഡിത്തൊഴിലാളിയായ ജനാർദ്ദനൻ ആണ് ആ മനുഷ്യൻ.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്സിൻ ചാലഞ്ചിനായി പണം നല്കാനായി തീരുമാനിച്ചതെന്ന് ജനാർദനൻ പറഞ്ഞു. ”ജന്മനാ കേൾവിക്കുറവുള്ള തനിക്ക് രണ്ട് ശസ്ത്രക്രിയ ജില്ലാആശുപത്രിയിലാണ് നടന്നത്. ഇപ്പോൾ ശ്രവണ സഹായി ഉപയോഗിച്ച് നന്നായി കേൾക്കാം. ഹെർണിയ ശസ്ത്രക്രിയയും ചെയ്തു. രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു. അപ്പോഴെല്ലാം സർക്കാർ ആശുപത്രിയിലെ ചികിത്സയാണെടുത്തത്. ഇപ്പോഴും ഗവ. ആശുപത്രിയിൽ ചികിത്സ നടത്തുന്നു.
വാക്സിൻ കേന്ദ്രം വില കൂട്ടിയപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓർത്തത്. അടുത്ത ദിവസം തന്നെ ബാങ്കിൽ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാൻ പറഞ്ഞു.
ഇത് ആരും അറിയരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്നേഹമുള്ളവർക്കേ കമ്മ്യൂണിസ്റ്റാകാൻ കഴിയൂ. ഞാൻ നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാർടിക്ക് വേണ്ടി ജീവൻ നല്കാൻ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല” നിറഞ്ഞ ചിരിയിൽ അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് കണ്ണൂർ മുഖ്യശാഖയിലെ ഉദ്യോഗസ്ഥൻ സി പി സൗന്ദർ രാജന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാർദനന്റെ നന്മമനസ് പുറംലോകമറിഞ്ഞത്.