IndiaKeralaLatest

കൊല്ലം കുലശേഖരപുരത്ത് സ്ഥിതി അതീവ ഗുരുതരം

“Manju”

തഴവ: ജില്ലയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കുലശേഖരപുരത്ത് നിലവിലെ നിയന്ത്രണങ്ങള്‍ അപര്യാപ്തതമാണെന്ന ആക്ഷേപം വ്യാപകം. പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും രോഗ വ്യാപനം തുടരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വൃദ്ധരും അവശരുമായ രോഗികളെപ്പോലും അവരവരുടെ വീട്ടില്‍ തന്നെ താമസിപ്പിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അവശനിലയിലായ കടത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് കിടത്തി ചികിത്സ ഒരുക്കുവാന്‍ ഈ മേഖലയുടെ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളമാണ് നെട്ടോട്ടമോടിയത്. ഒടുവില്‍ ഇവരെ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ പഞ്ചായത്തിലെ രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് വന്നിട്ടും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടി ഇല്ല.
രോഗികളുടെ എണ്ണം കൂടും
കൊവിഡ് ഒന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയ കടത്തൂര്‍ മേഖലയില്‍ (വാര്‍ഡ് – 8, 10 ) ഇപ്പോഴും പഴയ സ്ഥിതി ആവര്‍ത്തിക്കുകയാണ്. ഇവിടെ ഇതുവരെ തൊണ്ണൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.പൊതുവേ ജനസാന്ദ്രത കൂടുതലുള്ള ഇവിടെ പന്ത്രണ്ടോളം ആരാധനാലയങ്ങളുമുണ്ട്. ഉള്‍നാടന്‍ മേഖലയായ ഇവിടെ നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് രോഗ വ്യാപനം വര്‍ദ്ധിക്കുവാന്‍ കാരണം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മേഖലയായി ഇവിടം മാറുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ സ്ഥിതിയും രൂക്ഷമായി തുടരുകയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇവിടെയാണ്.
പരിശോധനാ ഫലം വൈകുന്നു
കൊവിഡ് പരിശോധനയുടെ ഫലം ആളുകളിലേക്ക് എത്തുന്നതിനും കാലതാമസം നേരിടുന്നതായി ആരോപണം. തഴവയില്‍ പരിശോധനയ്ക്ക് വിധേയരായവരുടെ ഫലം കൊല്ലം നഗരസഭയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും ലിസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നുവെന്നാണ് വ്യാപകമായ പരാതിഅതുകൊണ്ട് തന്നെ കൊവിഡ് പൊസറ്റീവ് ആയ രോഗികളുടെ ഫലം പോലും അറിയാന്‍ വൈകുകയും അത് കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാന്‍ കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button