പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. അതിനിടെ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക്. എറണാകുളത്തും പാലക്കാടും പല വാക്‌സിൻ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പലപ്പോഴും വാക്‌സിൻ കേന്ദ്രങ്ങളിൽ പാലിക്കപ്പെടുന്നില്ല.
നാളെ മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുകയാണ്. അതിനിടയിലാണ് ആശയകുഴപ്പം ഉണ്ടാക്കി വാക്‌സിൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നത്. എറണാകുളത്ത് രണ്ട് ദിവസത്തിന് ശേഷമാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. ഇത് മൂലം എറണാകുളത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിക്കുന്നവരും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയവരും ഒരുമിച്ച് വന്നത് തിരക്ക് കൂടാൻ കാരണമായി. പൊലീസെത്തി തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.പാലക്കാടും വാക്‌സിൻ സ്വീകരിക്കാൻ ഉള്ളവരുടെ നീണ്ട നിരയാണ്. പാലക്കാട് ജില്ല ആശുപത്രിയിൽ ക്യു റോഡ് വരെ നീണ്ടു.