InternationalLatest

ഓക്‌സിജന്‍ ജനറേറ്ററുകളുമായി കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക്

“Manju”

ബെല്‍ഫാസ്റ്റ്: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം തുടരുന്നു. യുകെയുടെ മൂന്ന് കൂറ്റന്‍ ഓക്‌സിജന്‍ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതാണ് ഈ പ്ലാന്റുകള്‍. ഇതുമായി ആന്റനോവ് 124 വിമാനം ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്തും.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം വെള്ളിയാഴ്ച യാത്ര തിരിച്ചത്. 18 ടണ്‍ ഭാരമുളള ഈ ജനറേറ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഒരേ സമയം അന്‍പത് പേര്‍ക്ക് ഉപയോഗിക്കാനാകും. ഇന്ത്യയിലെത്തുന്ന ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യ നേരിടുന്ന പ്രതിസന്ധിയില്‍ ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്.40 അടി വരുന്ന ചരക്കു കണ്ടെയ്‌നറുകളില്‍ കയറ്റിയാണ് പ്ലാന്റ് അയച്ചത്. രാത്രിയിലാണ് കണ്ടെയ്‌നറുകള്‍ ക്രെയിനുകളുടെ സഹായത്തോടെ വിമാനത്തിലേക്ക് കയറ്റിയത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ വിമാനത്താവളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വിദേശകാര്യ കോമണ്‍വെല്‍ത്ത് ഡെവലപ്‌മെന്റ് ഓഫീസാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത്. മാരക വൈറസിനെ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്ന് ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.
ആശുപത്രികളില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് പ്ലാന്റ് ആശ്വാസം നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. മഹാമാരിയെ നേരിടാന്‍ യുകെയും ഇന്ത്യയും ഒരുമിച്ച്‌ പരിശ്രമിക്കുകയാണ്.

നമ്മള്‍ ഓരോരുത്തരും സുരക്ഷിതരാകാത്തിടത്തോളം ആരും സുരക്ഷിതരല്ലെന്നും ഡൊമിനിക് റാബ് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ഉച്ചകോടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ യുകെ എത്തിച്ചു തുടങ്ങിയത്. കഴിഞ്ഞ മാസം 200 വെന്റിലേറ്ററുകളും 450 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ബ്രിട്ടന്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.

Related Articles

Back to top button