ലോക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ തേജസ് യുദ്ധവിമാനങ്ങളുടെ പുത്തൻ പതിപ്പ് തയ്യാറാവുകയാണ്. തേജസ് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ കമ്പനികളാണ്. ഇജക്ഷൻ സീറ്റും ഏതാനും സെൻസറുകളും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തദ്ദേശീയമായാണ് നിര്‍മ്മിക്കുക. 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി എച്ച്‌എഎല്‍ നിര്‍മ്മിക്കുക.
ഇന്ത്യൻ വ്യോമസേന ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തേജസ് എംകെ2. 2025-ല്‍ ആത്മനിര്‍ഭര്‍ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടക്കും. ഒറ്റ എഞ്ചിൻ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുന്ന തേജസ് എംകെ 2 ഫ്രാൻസിന്റെ റഫാലിനേക്കാള്‍ മികച്ചതാണ്. ഇന്ത്യയിലെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന 300 കമ്പനികളാണ് വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുക.
നിലവില്‍ യുദ്ധവിമാനങ്ങളെ പറപ്പിക്കുന്നതിനുള്ള എഞ്ചിനുകള്‍ ഫ്രാൻസില്‍ നിന്നോ ബ്രിട്ടണിലെ റോള്‍സ് റോയ്‌സില്‍ നിന്നോ ആണ് വാങ്ങിയിരുന്നത്. ഇപ്പോള്‍ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഇത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.