Latest

കൊവിഡ്; വായുവിലൂടെ പകരുമെന്ന് അംഗീകരിച്ച്‌ യുഎസ് സിഡിസിയും

“Manju”

കോവിഡ് -19 പാന്‍ഡെമിക്കിന് കാരണമായ സാര്‍സ് കോവ്2 വൈറസ് വായുവിലൂടെ പകരുന്നുവെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന എയറോസോളൈസ്ഡ് കണികകളിലൂടെ വൈറസ് പകരാമെന്നും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അംഗീകരിച്ചു. ശ്വസന ദ്രാവകങ്ങള്‍ എക്സ്പോഷര്‍ ചെയ്തുകൊണ്ടാണ് SARS-CoV-2 പകരുന്നതെന്ന് സി‌ഡി‌സി വ്യക്തമാക്കി. ആളുകള്‍ സംസാരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ശ്വസന ദ്രാവകങ്ങള്‍ അടുത്തുള്ള പ്രതലങ്ങളില്‍ പറ്റിപ്പിടിക്കുകയും അന്തരീക്ഷത്തില്‍ കലരുകയും ചെയ്യും.

അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നും സിഡിസി ആവര്‍ത്തിക്കുന്നു. എയറോസോള്‍സ് ‘ ( aerosols) എന്നറിയപ്പെടുന്ന ചെറു വായു കണങ്ങളിലൂടെ വെെറസ് പകരാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് തങ്ങി നില്‍ക്കാമെന്ന് പറയുന്നു.

SARS-CoV-2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് അവകാശപ്പെട്ട് ലാന്‍സെറ്റ് ജേണലില്‍ ഒരു പഠനം പ്രസിദ്ധീകരിച്ച്‌ ഏകദേശം ഒരു മാസത്തിന് ശേഷമാണ് സിഡിസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ അപ്‌ഡേറ്റ് വരുന്നത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നാണ് പുതിയ പഠനം പറയുന്നത്. രോഗം ബാധിച്ച ആളുകളുടെ സ്രവകണങ്ങള്‍ വഴി മാത്രമാണ് വൈറസ് പകരുന്നതെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ഇതുവരെയുള്ള ധാരണ.

കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുണ്ടെന്ന് പഠനത്തില്‍ പറയുന്നു. നിലവില്‍ കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ ഉടന്‍ മാറ്റം വേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കി. വായുവിലൂടെ പരക്കുന്ന വൈറസിന പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. തുറസായ സ്ഥലങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും പഠനത്തില്‍ പറയുന്നു.

വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. ചുമ, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാര്യമായി കാണാത്തവരില്‍ നിന്നാണ് നാല്‍പതു ശതമാനത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യം വായുവില്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ വരെ വൈറസിന് വായുവില്‍ തങ്ങിനില്‍ക്കാന്‍ സാധിക്കുമെന്നും കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. തുറസായ സ്ഥലങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗിയുടെ സംസാരം, ശ്വസനം, തുമ്മല്‍ എന്നിവയിലൂടെയെല്ലാം എളുപ്പത്തില്‍ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകള്‍ക്കിടയില്‍ അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകള്‍ തമ്മില്‍ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button