IndiaKeralaLatest

കോവിഡ് ; ശ്മശാനത്തിനായി സ്ഥലം വിട്ടു നല്‍കി മുന്‍ ബ്ലോക് മെമ്പർ; എതിര്‍ത്ത് ആള്‍ക്കൂട്ടം

“Manju”

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരെ സംസ്‌ക്കരിക്കാനായി സ്ഥലം വിട്ടു നല്‍കി മുന്‍ ബ്ലോക് പഞ്ചായത്തംഗം. എതിര്‍ത്ത് ആള്‍ക്കൂട്ടം. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോവിഡ് ബാധിച്ച്‌ മരിച്ചവരെ സംസ്‌ക്കരിക്കാനാണ് മുന്‍ ബ്ലോക് പഞ്ചായത്തംഗം ബിനു തോമസ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ തീരുമാനത്തില്‍ നിന്നും ഇദ്ദേഹം പിന്മാറി.

മലയം കെ കെ റോഡ് ഭാഗത്തെ അരയേക്കര്‍ വസ്തുവാണ് താല്‍ക്കാലിക ശ്മശാനത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. കാട്ടാക്കട എം എല്‍ എ ഐ ബി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടം എതിര്‍ത്തതോടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം പഞ്ചായത്ത് ഉപേക്ഷിച്ചു. ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലം പള്ളിക്കല്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതാണ്. രണ്ട് പഞ്ചായത്തിലെയും അധികൃതരും സ്ഥലം സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലം കുന്നുംപ്രദേശമാണെന്നും ഇവിടെ നിന്ന് വരുന്ന ഉറവയാണ് തങ്ങളുടെ കിണറിലേക്ക് എത്തുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തിന് കാരണവും ഇതുതന്നെയാണ്. മാത്രമല്ല സ്ഥലം സ്ഥിരമായി ശ്മശാനമായി മാറുമെന്നാണ് അവര്‍ കരുതുന്നതെന്നും വിളവൂര്‍ക്കല്‍ പഞ്ചായത്ത് പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് മരണമാണ് വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഉണ്ടായിരിക്കുന്നത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലപരിമിതിയെ തുടര്‍ന്നാണ് താത്കാലികമായി സ്ഥലം മൂന്നുമാസത്തേക്ക് വിട്ടുകൊടുക്കാമെന്ന് ബിനു തോമസ് അറിയിച്ചത്. ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ അധികൃതര്‍ പിന്മാറി. ജനങ്ങളുടെ ആശങ്ക ഉള്‍പെടെ വിഷയം ജില്ലാ കലക്ടറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വിലവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്ഥലത്തിന്റെ മണ്ണുപരിശോധന ഉള്‍പെടെ നടത്തി ജനത്തിന്റെ ആശങ്ക ദുരീകരിക്കാനുള്ള നടപടികള്‍ക്ക് കലക്ടറുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button