KeralaLatest

കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു

“Manju”

കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു. മുന്‍ഗണന ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം തയ്യാറായിട്ടില്ല. വാക്‌സിന്‍ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കേരളത്തില്‍ കോവിഡ് വാകസിന് ക്ഷാമം രൂക്ഷമായപ്പോഴാണ് സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡര്‍ നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷം വാക്‌സിന്റെ ആദ്യ ബാച്ച്‌ കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ്. പിന്നാലെ 137530 ഡോസ് കോവാക്‌സിനും. ഈ വാക്‌സിനുകളെത്തി മൂന്ന് ദിവസമായിട്ടും ഒരു ഡോസ് പോലും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ബസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുമൊയിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇതിനായുള്ള മാര്‍ഗനിര്‍ദേശം ഇതുവരെയും അന്തിമമായില്ല. അതിനാലാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിയ്ക്കാത്തത്. രണ്ട് ദിവസത്തിനകം ഗൈഡ് ലൈന്‍ തയ്യാറാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

നിലവില്‍ കൊച്ചിയിലുള്ള വാക്‌സിന്‍ മറ്റ് ജില്ലകളിലേയ്ക്ക് എത്തിയ്ക്കണം. അതിന് ശേഷം വിതരണത്തിന് സജ്ജമാകണമെങ്കില്‍ കുറഞ്ഞത് 4 ദിവസമെങ്കിലും ഇനിയും വൈകും. 18 മുതല്‍ 44 വയസ് വരെയുള്ള ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കിയാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ വിഹിതം കുറയുമോയെന്ന ആശങ്കയും സംസ്ഥാന സര്‍ക്കാരിനുണ്ട്.

വാക്‌സിനില്ലാത്തതിനാല്‍ എറണാകുളം ജില്ലയില്‍ ഇന്ന് വാക്‌സിനേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. അപ്പോഴാണ് ഗൈഡ് ലൈന്‍ തയ്യാറാകാന്‍ വൈകുന്നതിന്റെ പേരില്‍ നാലര ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നതും. കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.

മാര്‍ച്ചില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ നല്‍കിയാല്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു. ആറു ആഴ്ചയില്‍ താഴെ രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുമ്ബോള്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകര്‍ കണ്ടെത്തി. രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇടവേള വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് വാക്‌സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്‌സിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

അതേസമയം കോവിഡ് മുക്താരായവര്‍ ആറു മാസത്തിന് ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും. നിലവില്‍ കോവിഡ് ഭേദമായവര്‍ 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

Related Articles

Back to top button