Kerala

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കും

“Manju”

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങൾ.

ബസ്ചാർജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിലുള്ള കൺസഷൻ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സർക്കാർ തീരുമാനിച്ചത്.

ഇതിനെ തുടർന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിന് മുൻപ് വിദ്യാർത്ഥികളുടെ കൺസഷൻ തുക വർദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കൺസഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. ’10 വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർദ്ധിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button