ഭീകരരുമായി ബന്ധപ്പെട്ട കുടുംബങ്ങൾ മടങ്ങി വരുന്നു
കാബൂൾ : ഐ എസ് ഭീകരരുമായി ബന്ധപ്പെട്ട കുടുംബങ്ങൾ മടങ്ങി വരുന്നതിനെതിരെ ഇറാഖിൽ പ്രതിഷേധം . വടക്കുകിഴക്കൻ സിറിയയിലെ അൽ ഹോൾ ക്യാമ്പിൽ നിന്നുള്ള അഞ്ഞൂറോളം പേർക്കാണ് മടങ്ങി വരാൻ ഇറാഖ് സർക്കാർ അനുവാദം നൽകിയത് .
ഇതിന്റെ ആദ്യ ഘട്ടമായി നൂറോളം കുടുംബങ്ങളാണ് മടങ്ങി വരുന്നത് . ഇവർക്ക് വടക്കൻ നഗരമായ മൊസൂളിന് പുറത്തുള്ള ക്യാമ്പിൽ താമസിക്കാനുള്ള അനുവാദമാണ് ഇറാഖ് സർക്കാർ നൽകിയിരിക്കുന്നത് .
ഭീകര സംഘവുമായി ബന്ധമുള്ള ആയിരത്തിലധികം പേർ നിലവിൽ ഈ ക്യാമ്പിൽ താമസിക്കുന്നുണ്ട് . സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സിറിയയിൽ നിന്ന് മടങ്ങി വരുന്നത് . ഇവരുടെ കുടുംബാംഗങ്ങളിൽ പലരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ്.
അതേ സമയം ഭീകരരുമായി ബന്ധമുള്ളവർ മടങ്ങിയെത്തുന്നതും അവർക്കായി താമസ സൗകര്യം നൽകുന്നതും തങ്ങൾക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് തദ്ദേശവാസികൾ പ്രതിഷേധിക്കുന്നത് . ഇത്തരമൊരു തീരുമാനം തങ്ങളെ അറിയിച്ചിട്ടല്ലെന്നും , മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനാകില്ലെന്നും തദ്ദേശവാസികൾ പറയുന്നു.
എന്നാൽ ഭീകരരുമായി ബന്ധമുള്ളവരെ ,പുനരധിവസിപ്പിക്കാനും സമൂഹത്തിൽ വീണ്ടും ഇടപഴകാൻ സഹായിക്കാനും പദ്ധതികളൊന്നുമില്ലെന്ന് ഇറാഖ് നിനവാ പ്രവിശ്യാ ജനപ്രതിനിധി ഷെർവാൻ ദുബാർദാനി പറഞ്ഞു. ഇപ്പോഴും ആയിരത്തിലധികം ഐഎസ് ഭീകരരുടെ കുടുംബങ്ങൾ ക്യാമ്പിലാണെന്നും ദുബാർദാനി പറഞ്ഞു.