കൊറോണ രോഗിയായ യുവതി പ്രസവിച്ച് നിമിഷങ്ങൾക്കകം മരിച്ചു
മുംബൈ : മാതൃത്വം മനസ്സിൽ തുളുമ്പുന്ന ഓരോ സ്ത്രീയും അമ്മയാണ് . പ്രസവിച്ച് നിമിഷങ്ങൾക്കകം കൊറോണ വൈറസ് എന്ന മഹാമാരിയിലൂടെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് ഇപ്പോൾ മുലപ്പാൽ നൽകാൻ നിരവധി അമ്മമാർ.
നാഗ്പുരിലെ എച്ച്.ആർ കൺസൽട്ടൻറ് ആയിരുന്ന 32കാരിയായ മിനാൽ വെർനേകറാണ് പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ടത് . കൊറോണ സ്ഥിരീകരിച്ചതോടെ മിനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ജന്മം നൽകി സെക്കൻറുകൾക്കുള്ളിൽ മിനാലിന് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം 8 ന് നാഗ്പുരിലെ കിങ്സ്വേ ആശുപത്രിയിലായിരുന്നു പ്രസവം.
മിനാൽ കുഞ്ഞിനായി കണ്ടുവെച്ചിരുന്ന ഇവാൻ എന്ന പേരാണ് കുഞ്ഞിന് ഇട്ടത്. കുഞ്ഞ് ഇവാന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇവാന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെ നിരവധി അമ്മമാരാണ് മുലപ്പാൽ നൽകാനായി തയ്യാറായത്.
‘ഏപ്രിൽ എട്ടിന് ഭാര്യ മരിച്ചത് അറിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട അമ്മമാരോട് ഞാനും കുടുംബവും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ കുഞ്ഞിന് മറ്റു പാലുകൾ അലർജിയായതിനാൽ നിരവധി സ്ത്രീകൾ ദിവസവും കുഞ്ഞിനായി മുലപ്പാൽ നൽകുന്നു. മനുഷ്യത്വപരമായ ഈ പ്രവൃത്തിമൂലം ഞങ്ങളുടെ കുഞ്ഞ് അതിജീവിക്കുകയും ആശുപത്രി വിടുകയും ചെയ്തു’ -ഇവാന്റെ പിതാവ് ചേതൻ പറഞ്ഞു.