കൊടുംശൈത്യം: ചൈനീസ് സൈന്യത്തിന് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ലഡാക്കില്‍ വര്‍ഷം മുഴുവന്‍ സൈനികരെ നിരത്താമെന്ന ചൈനയുടെ മോഹം തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. കൊടുംശൈത്യത്തെ പിടിച്ചുനില്‍ക്കാനാകാതെ 90 ശതമാനം സൈനികരേ മാറ്റി എന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
കിഴക്കന്‍ ലഡാക്കിലും ഗാല്‍വാന്‍ താഴ്വരയിലുമായി അമ്പതിനായിരം സൈനികരെയാണ് ചൈന എത്തിച്ചത്. ഹിമാലയത്തിന്‍റെ മറുവശത്തായതിനാല്‍ തന്നെ കനത്ത കാറ്റും ഹിമപാതവും നിമിത്തം ചൈനീസ് സൈനികര്‍ വിഷമിച്ചിരുന്നു. അതേ സമയം ഹിമാലയത്തിനിപ്പുറം ഇന്ത്യന്‍ സൈന്യം നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ടെന്‍റുകളെല്ലാം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയതോടെ സൈനികര്‍ക്ക് കൂടുതല്‍ കാലം അതിര്‍ത്തിയില്‍ തുടരാമെന്ന മെച്ചവുമുണ്ടായി.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിലാണ് ചൈന അരലക്ഷത്തിലധികം സൈനികരെ വിന്യസിച്ചത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതും ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥപ്രശ്നം കാരണം ഫലം കണ്ടില്ല. അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
പാംഗോംഗ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. അതിര്‍ത്തിയില്‍ ചൈന ഏറെ വിഷമിക്കുന്നുവെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തല്‍. വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യ ലഡാക്കിലേക്ക് ഒരു സംഘത്തെ നിയോഗിക്കുന്നത് രണ്ടുവര്‍ഷത്തെ കാലാവധിക്കാണ്. ഇതില്‍ ഒന്നിടവിട്ട വര്‍ഷത്തില്‍ പകുതിപേരെ മാറ്റി പുതിയവരെ നിയോഗിക്കുന്നതാണ് രീതി. ചൈനയുടെ അതിര്‍ത്തിയിലെ ഏതു നീക്കവും തടയാന്‍ പാകത്തിന് ഇന്ത്യയുടെ കര-വ്യോമ സേനാ താവളം ലഡാക്കില്‍ സ്ഥാപിച്ചതും ചൈനയ്ക്ക് തിരിച്ചടിയായി. ഇത് ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ നൽകിയെന്നും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.