KeralaLatest

‘സാര്‍, ചിക്കന്‍ കഴിച്ചിട്ടു കുറേ നാളായി..’: ആറാം ക്ലാസുകാരന്റെ വാക്കുകള്‍ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്

“Manju”

മാള: ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡില്‍ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിന്റെ വികസനം പറഞ്ഞു നടക്കുന്ന രാഷ്ട്രിയക്കാര്‍ക്കോ, പ്രമാണിമാര്‍ക്കോ ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ ചില ജീവിതങ്ങള്‍…അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകള്‍ കേട്ട പോലീസുകാരന്റെ കരുണ..

‘സാര്‍, ചിക്കന്‍ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനല്‍കാന്‍ ഇപ്പോള്‍ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിന്റെയും മാര്‍ട്ടിന്റെയും നെഞ്ചു വിങ്ങി. ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച വിങ്ങലിനെ വേദനയാക്കി മാറ്റി. 5 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് പൊലീസിനെ വരവേറ്റത്.

ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാന്‍ വടമ മേക്കാട്ടില്‍ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണില്‍ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരന്‍ സച്ചിന്‍ ഫോണെടുത്തത്. സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോള്‍ നിഷ്കളങ്കമായി സച്ചിന്‍ പറഞ്ഞു, ‘ഇവിടെ എല്ലാവര്‍ക്കും കോവിഡാണ് സര്‍’. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോള്‍ ‘പഠിക്കാന്‍ പുസ്തകമോ എഴുതാന്‍ പേനയോ ഒന്നുമില്ല..’ എന്നു മറുപടി. അതെന്താണെന്നു തിരക്കിയപ്പോള്‍ വേദനിപ്പിക്കുന്ന കഥ സച്ചിന്‍ വിശദമാക്കി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛന്‍ മാധവന്‍ 5 വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ്. കാല്‍ നൂറ്റാണ്ടു മുന്‍പു നിര്‍മാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേര്‍ക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാന്‍ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്. ചിക്കന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ വയ്ക്കാന്‍ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

തുടര്‍ന്ന് ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. ചോരുന്ന മേല്‍ക്കൂരയും ജീര്‍ണിച്ച വാതിലുകളുമുള്ള വീടിനു മുന്നില്‍ നിന്നു സച്ചിന്‍ പൊലീസിനെ സ്വീകരിച്ചു. അച്ഛന്‍ മാധവനെ കിടത്തുന്ന കട്ടില്‍ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നല്‍കിയ കട്ടിലിലാണ് ഇപ്പോള്‍ കിടക്കുന്നത്. സച്ചിന് ഒരു നേരമെങ്കിലും സന്തോഷം പകരാന്‍ കഴിഞ്ഞ പോലീസുകാരന് ഒരായിരം സല്യൂട്ട്…

Related Articles

Back to top button