കല്പറ്റ: ആറുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അസുഖ ബാധിതനായ ഭര്‍ത്താവിന് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ജമീലയും കുടുംബവും.
മാവോവാദി മുദ്രചാര്‍ത്തി യു.എ.പി.എ ചുമത്തി ജയിലിലടച്ച വയനാട് മേപ്പാടി മുക്കില്‍പീടിക സ്വദേശി ഇബ്രാഹിം ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിയ്യൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങും. രണ്ടാഴ്ച മുമ്പും ഈ 67കാരന് ജയിലില്‍വെച്ച് ഹൃദയാഘാതമുണ്ടാവുകയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ തടവുകാരുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിചാരണത്തടവുകാരനായ ഇബ്രാഹിമിന്റെ മോശമായ ആരോഗ്യസ്ഥിതിയും ചുമത്തപ്പെട്ട കേസില്‍ ഇദ്ദേഹത്തിന് മുഖ്യപങ്ക് ഇല്ലെന്നതും നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഭാര്യയും മകന് നൗഫലും ഭാര്യയും രണ്ടു മക്കളും ജമീലയുടെ മാതാവും അടങ്ങുന്ന കുടുംബത്തിന് ഇതുവരെ ആഴ്ചയിലെ ഒരു ഫോണ്‍വിളി മാത്രമായിരുന്നു ഇബ്രാഹിമിന്റ സാന്നിധ്യം. ആറുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് മുക്കില്‍പീടികയിലെ തന്റെ ആസ്ബറ്റോസ് വിരിച്ച ചെറിയ വീട്ടിലേക്ക് ഇബ്രാഹിം എത്തിയത്; അതും പൊലീസ് കാവലില്‍.
ഇടക്കാല ജാമ്യംപോലും ലഭിക്കാതെ വിയ്യൂരില്‍ കഴിഞ്ഞ ഇബ്രാഹിമിന് മുമ്പും രണ്ടു തവണ ഹൃദയാഘാതമുണ്ടായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞ് മോണയില്‍ പഴുപ്പ് ബാധിച്ചതിനാല്‍ ഭക്ഷണം കഴിക്കാന്‍പോലും പ്രയാസമായിരുന്നു. ചപ്പാത്തി വെള്ളത്തില്‍മുക്കി വിഴുങ്ങേണ്ട ദുരിതത്തിലാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. 2015 ജൂലൈ 13നാണ് ഇബ്രാഹിമിനെ കോഴിക്കോട് പയ്യോളിയില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്.
തിക്കോടി ടൗണിലെ പച്ചക്കറി കടയിലായിരുന്നു അക്കാലത്ത് ജോലിചെയ്തിരുന്നത്. വയനാട് വെള്ളമുണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും മോട്ടോര്‍ ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍, ആദ്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് കോവിഡ് കാലത്താണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.