ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ബുധനാഴ്ചയാണ് അഞ്ച് വയസുകാരിയെ ലയത്തിനുള്ളില്‍ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീടിനു പുറത്തുപോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റർമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തത്.
അയല്‍വാസികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍ മൂന്നുപേരെ വിട്ടയച്ചു. തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന യുവാവിലേക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നിട്ടുള്ളത്.