ശക്തമായി പോരാടും; ഭീകരതയെ വളരാൻ അനുവദിക്കില്ല : ഇന്ത്യ
ന്യൂഡൽഹി : ലോകത്ത് ഭീകരതയെ വളരാൻ അനുവദിക്കില്ലെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ആവർത്തിച്ച് ഇന്ത്യ. ഗ്ലോബൽ കൗണ്ടർ ടെററിസം സ്ട്രാറ്റജി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ഏഴാമത് അവലോകന യോഗത്തിൽ ഇന്ത്യയുടെ യുഎൻ പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം വലിയ ഭീഷണിയാണെന്ന് ആഗോള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ ഭീകരവാദത്തെ പൂർണമായി ഇല്ലാതാക്കാൻ കഴിയൂ. യുഎന്നിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമാകണമെന്നും തിരൂമൂർത്തി ആവശ്യപ്പെട്ടു.
ലോകത്തിന്റെ ഒരു ഭാഗത്തുള്ള ഭീകരത മറുഭാഗത്തെ ബാധിക്കും. ഇത് മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ലോകം തിരിച്ചറിഞ്ഞത്. ഒറ്റക്കെട്ടായി നേരിട്ടാൽ മാത്രമേ ഇത് ഇല്ലാതാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ പ്രാദേശിക തലംവരെയുള്ള പോരാട്ടം കടുപ്പിക്കുന്നതിനു വേണ്ടി യുഎൻ സ്വീകരിച്ച നയമാണ് ഗ്ലോബൽ കൗണ്ടർ ടെററിസം സ്ട്രാറ്റജി. 2006 ലാണ് നയം സ്വീകരിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്.