ഹവാന : കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്ബത്തിക നിയന്ത്രണങ്ങള്‍ക്കുമെതിരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വലിയ ജനരോഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡിയാസ് കനേല്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ‘നെറ്റ്ബ്ലോക്കി’നെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും മാര്‍ച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഓണ്‍ലൈനായും അല്ലാതെയും തങ്ങള്‍ക്ക് നേരെ തല്ലാന്‍ വരുന്നവര്‍ക്ക് മറുമുഖം കാണിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് മിഗേല്‍ ഡിയാസ് അറിയിച്ചു. അമേരിക്കയിലെ മിയാമി മാഫിയയാണ് പ്രക്ഷോഭത്തിന് പിന്നില്‍. സമൂഹമാധ്യമങ്ങള്‍ പ്രശ്നം ആളികത്തിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങള്‍ ക്യൂബയില്‍ തെരുവിലിറങ്ങിയത്. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. അക്രമാസക്തമായ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതുമായുള്ള വീഡിയോകള്‍ പ്രചരിച്ചിരുന്നു.