ദൃശ്യങ്ങൾ ചോർന്നു? നടിയുടെ പരാതിയിൽ ഹൈക്കോടതിയുടെ അന്വേഷണം
കൊച്ചി: നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഡിവൈഎസ്പി ജോസഫ് സൈജുവിനാണ് അന്വേഷണ ചുമതല. രണ്ട് ദിവസം മുൻപാണ് അന്വേഷണം നടത്തണമെന്ന് അറിയിച്ച് ഉത്തരവിറങ്ങിയത്.
ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നത് അന്വേഷണം നടത്തണമെന്ന് നിർദ്ദേശിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റിസുമാർ, ഡിജിപി എന്നിവർക്ക് നടി പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ വിദേശത്തുൾപ്പെടെയുള്ളവരുടെ കൈവശമുണ്ടെന്നും നടി ആരോപിക്കുന്നുണ്ട്. പിന്നാലെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത്.
എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ വെച്ച് ദൃശ്യങ്ങൾ ചോർന്നതായി ഫൊറെൻസിക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.