IndiaLatest

പാലാ സ്വദേശി ഡോക്ടര്‍ക്ക് ദേശീയ അംഗീകാരം

“Manju”

ന്യൂഡല്‍ഹി :ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചുള്ള പഠനത്തിന് പാലാ സ്വദേശിയായ ഡോക്ടര്‍ക്ക് ദേശീയ അംഗീകാരം. ഡോ.ടോം ജോസ് കാക്കനാട്ടാണ് നാടിന് അഭിമാനമായത്. ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ സങ്കീര്‍ണതകളെക്കുറിച്ചും രാജ്യത്തെ തന്നെ ഏറ്റവും വലിയ പഠനമാണ് ഡോ.ടോം നടത്തിയത്. കിഡ്‌നി ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര  ജോര്‍ണലില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളി വൃക്ക രോഗികളില്‍ കവിഡ് രോഗം വരാനും അതിന്റെ സങ്കീര്‍ണതകള്‍ക്ക് അടിപ്പെടാനും വളരെയധികം സാധ്യതയുണ്ടെന്നും ഇതിനു കാരണം അവരില്‍ പ്രായാധിക്യം, ഡയബറ്റിസ്, രക്തസമ്മര്‍ദം, ഹൃദേരോഗം എന്നിവ അധികമായി കാണുന്നു എന്നുള്ളതാണെന്നും പഠനം വ്യക്തമാക്കുന്നു. 2020ല്‍ രാജ്യത്തുടനീളമുള്ള ഡയാലിസിസ് രോഗികളിലായിരുന്നു പഠനം. ഇവരില്‍ കോവിഡ് രോഗം വരുന്നവരെക്കുറിച്ചുള്ള വിശദമായ പഠനമായിരുന്നു അത്. എത്ര പേര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു, അതിന് കാരണങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു പഠന വിഷയം.
ഈ പഠനത്തില്‍ ഉള്‍പ്പെട്ട രാജ്യത്തെ 14573 ഡയാലിസിസ് രോഗികളില്‍ 1279 (ഒന്‍പത് ശതമാനം) പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി. ഇത് പൊതു സമൂഹത്തിലെ വൈറസ് ബാധയെക്കാള്‍ 20 മടങ്ങ് അധികമാണ്. ഇവരില്‍ 40 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദവും 20 ശതമാനം പേര്‍ക്ക്ഡയബറ്റിക്‌സും ഉണ്ടായിരുന്നു. കവിഡ് രോഗബാധയുണ്ടായ ഡയാലിസിസ് രോഗികളില്‍ 23 ശതമാനം പേര്‍ക്കും മരണംസംഭവിച്ചു. ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതും ഇന്ത്യയിലെ പൊതു കോവിഡ് മരണ നിരക്കിനേക്കാള്‍ വരെ അധികവുമാണ്. മരണം കൂടുതലായും കണ്ടത് 55 വയസില്‍ കൂടുതലുളള ഡയബറ്റിക്‌സ്, രക്തസമ്മര്‍ദം, ഹൃദരോഗം എന്നിവ ഉള്ളവരിലാണ്. കോവിഡ് രോഗമില്ലാത്ത ഡയാലിസസ് രോഗികളിലും ഇക്കാലയളവില്‍ അധികമായ മരണനിരക്ക് കണ്ടിരുന്നു. ഇതിനു കാരണമായി കാണുന്നത് ലോക്ഡൗണ്‍ കാലയളവിലുള്ള യാത്രാതടസവും പല ഡയാലിസിസ് സെന്ററുകള്‍ അടഞ്ഞുകിടന്നതും സാധാരണയായുള്ള ചികിത്സയും ചെക്കപ്പും മുടങ്ങിയതും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ്.
കോവിഡിനെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം കരുതല്‍ വേണ്ട വിഭാഗമാണ് വൃക്കരോഗികളെന്ന് പഠനം സമര്‍ഥിക്കുന്നു. എല്ലാ വിധ മുന്‍കരുതലുകളും സ്വീകരിക്കണം, വാക്‌സിനേഷനില്‍ യാതൊരുവിധ കാലതാമസവും വരുത്താതെ മുന്‍ഗണന ലഭിക്കണം. ഈ കാലയളവില്‍ കോവിഡ് രോഗത്തെ ഭയന്ന് ശരിയായ ചികിത്സയും ഡയാലിസിസും ഒഴിവാക്കുന്നത് ഹാനികരമാകാം.-പഠനം വ്യക്തമാക്കുന്നു.
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നു ബിരുദാനന്തര ബിരുദവും ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്യൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നെഫ്രൊളജിയില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ ടോ.ടോം ജോസ് പാലായിലെ കാക്കനാട്ട് ജോസ് ടി കാക്കനാട്ട്-എല്‍സി ദമ്പതികളുടെ മകനാണ്.

Related Articles

Back to top button