1023 പ്രത്യേക അതിവേഗ കോടതികൾ തുടരും; പദ്ധതി 2 വർഷത്തേക്ക് കൂടി
ന്യൂഡൽഹി: 389 പോക്സോ കോടതികൾ ഉൾപ്പെടെ 1093 പ്രത്യേക ട്രാക്ക് അതിവേഗ കോടതികൾ കേന്ദ്രാവിഷ്കൃത പദ്ധതിയായി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. 2021 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയാണ് കാലാവധി. 1572.86 കോടിയാണ് ആകെ ചെലവ്. ഇതിൽ 971.70 കോടി രൂപ കേന്ദ്ര വിഹിതവും 601.16 കോടി രൂപ സംസ്ഥാന വിഹിതവുമായിരിക്കും. കേന്ദ്ര വിഹിതം നിർഭയ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്.
2019 ഒക്ടോടോബർ 2 നാണ് പദ്ധതി ആരംഭിച്ചത്. അതിവേഗ നീതി ഉറപ്പുവരുത്തുന്നതിനായുള്ള സമർപ്പിത കോടതികളാണ് പ്രത്യേക അതിവേഗ കോടതികൾ. സാധാരണ കോടതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്‌ക്ക് മികച്ച കേസ് തീർപ്പാക്കൽ നിരക്കാണുള്ളത്. കൂടാതെ വേഗത്തിലുള്ള വിചാരണ നടത്തുകയും ചെയ്യുന്നു. നിസ്സഹായരായ ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനു പുറമേ, ലൈംഗിക കുറ്റവാളികൾക്ക് എതിരായ പ്രതിരോധ ചട്ടക്കൂട് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും ഭദ്രതയും ലക്ഷ്യമിടുന്നതിനുള്ള രാഷ്‌ട്രത്തിന്റെ പ്രതിബദ്ധത. ബലാത്സംഗം,പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്‌ക്കുക. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുകയും ലൈംഗിക കുറ്റവാളികൾക്കെതിരായ ഒരു പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യുക. ഈ കേസുകൾ വേഗത്തിലാക്കുന്നത് കേസുകൾ കെട്ടിക്കിടക്കുന്നതുമൂലം നീതിന്യായ വ്യവസ്ഥയ്‌ക്കുക്കു സംഭവിക്കുന്ന അമിതഭാരം ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്