സിന്ധുമോള്‍ ആര്‍
ന്യൂഡൽഹി : അതിഥിത്തൊഴിലാളികളെ സ്വന്തം നാടുകളിലേക്കു തിരിച്ചയയ്ക്കാൻ ട്രെയിനുകളും അനുവദിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നു. ആവശ്യമെങ്കിൽ പ്രതിദിനം 400 ദീർഘദൂര ട്രെയിനുകൾ (പോയിന്റ് ടു പോയിന്റ്) കർശന നിബന്ധനകൾക്കു വിധേയമായി ഓടിക്കാനാവുന്ന വിധം റെയിൽവേ തയാറെടുപ്പ് നടത്തി. എന്നാൽ, നേരത്തേ മുംബൈയിലുണ്ടായ പോലെ പരിഭ്രാന്തി സൃഷ്ടിക്കാനിടയുള്ളതിനാൽ ഇതേക്കുറിച്ചു പ്രതികരിക്കാൻ റെയിൽവേ അധികൃതർ തയാറായില്ല.
ലോക്ഡൗണിന്റെ ആദ്യഘട്ടം തീരുന്ന മുറയ്ക്ക് സർവീസ് നടത്താനുള്ള പദ്ധതി റെയിൽവേ തയാറാക്കിയിരുന്നു. മിഡിൽ ബെർത്തുകൾ ഒഴിവാക്കിയും കഴിവതും നോൺ എസി കോച്ചുകൾ ഉപയോഗിച്ചും സർവീസ് നടത്താനായിരുന്നു പദ്ധതി. തെർമൽ സ്ക്രീനിങ്ങിനു ശേഷം ഒരു വാതിലിലൂടെ മാത്രം പ്രവേശനം, 60 വയസ്സിൽ താഴെയുള്ളവർക്കു മാത്രം യാത്ര തുടങ്ങിയ നിർദേശങ്ങളും ഉണ്ടായിരുന്നു. സർവീസ് തുടങ്ങിയാലും കോവിഡ് ബാധ ഏറെയുള്ള പ്രദേശങ്ങളിലേക്കു സർവീസുകളോ കടന്നു പോകുന്ന വഴികളിലെ ഹോട്സ്പോട്ടുകളിൽ സ്റ്റോപ്പുകളോ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.