IndiaLatest

കോവിഷീല്‍ഡും കോവാക്സിനും കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം; ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. കോവാക്സിനും കോവിഷീല്‍ഡും കൂട്ടി കലര്‍ത്തുമ്പോള്‍ ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്സിനുകള്‍ ലഭിച്ച 18 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അഡിനോവൈറസ് വെക്ടര്‍ വാക്സിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും പഠനത്തില്‍ പറയുന്നു. ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്സിന്‍ യജ്ഞത്തിനിടെ ഉത്തര്‍പ്രദേശില്‍ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ടു വാക്സിനുകളുടെയും ഡോസുകള്‍ നല്‍കി. അതായത് ആദ്യ ഡോസ് കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാമത്തെ തവണ കോവാക്സിനാണ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പഠനം നടത്തിയത്.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ചില വാക്സിനുകള്‍ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. തന്നെയുമല്ല വാക്സിന്‍ സംബന്ധിച്ച്‌ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

അഡിനോവൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും ഇനാക്ടിവേറ്റഡ് വൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും കൂട്ടികലര്‍ത്തുന്നത് സുരക്ഷിതത്വം മാത്രമല്ല, കൂടുതല്‍ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഡ്രഗ്സ് കണ്‍ട്രോളറിന്റെ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. രണ്ട് ഡോസുകള്‍ വ്യത്യസ്തമായി നല്‍കി പരീക്ഷണം നടത്താനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് ഗവേഷണം നടത്തിയത്. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Related Articles

Back to top button