KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ യജ്ഞം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. എന്നാല്‍ ഇന്ന് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം പ്രതിസന്ധിയിലാകും.

ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണുള്ളത്. അതിനാല്‍ ആദ്യദിവസം തന്നെ വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയിലാണ്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇല്ല. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്നലെ തന്നെ വാക്‌സിനേഷന്‍ നിലച്ചു. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള വാക്‌സിന്‍ ഉപയോഗിച്ച്‌ യജ്ഞം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ഓഗസ്റ്റ് 9-31 വരെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും ആശുപത്രികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും . ഈ മാസം 15നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.

Related Articles

Back to top button