LatestThiruvananthapuram

സ്വാതന്ത്ര്യദിനം ആശംസിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്‌. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണെന്ന് പിണറായി വിജയന്റെ ആശംസാ പോസ്റ്റില്‍ പറയുന്നു. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. മതവര്‍ഗീയത വലിയ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. യുവജനങ്ങളില്‍ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. =

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ലോകശ്രദ്ധയാകര്‍ഷിച്ച പോരാട്ടത്തിലൂടെ കൊളോണിയല്‍ ഭരണത്തിനറുതി വരുത്തി ഇന്ത്യ സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിടുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം ദേശിയപ്രസ്ഥാനം ഊന്നല്‍ നില്‍കിയത് സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കൂടിയാണ്. സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. നിരവധി മേഖലകളില്‍ ഇനിയും മുന്നേറാനുണ്ട്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണ്. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. മതവര്‍ഗീയത വലിയ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. യുവജനങ്ങളില്‍ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിശ്വകവി രബീന്ദ്രനാഥ ടാഗോര്‍ പങ്കുവച്ച മനോഹരമായ സങ്കല്പമുണ്ട്:

‘എവിടെയാണോ
മനസ്സ് നിര്‍ഭയമായിരിക്കുന്നത്,
ശിരസ്സ് ഉയര്‍ന്നുതന്നെയിരിക്കുന്നത്,
അറിവ് സ്വതന്ത്രമായിരിക്കുന്നത്,                                                                                                                                                          ഇടുങ്ങിയ ഭിത്തികളാല്‍ ലോകത്തെ തുണ്ടു തുണ്ടായി മുറിക്കാത്തത്, വാക്കുകള്‍ സത്യത്തിന്റെ ആഴത്തില്‍ നിന്നു നിര്‍ഗമിക്കുന്നത്,
അക്ഷീണമായ പരിശ്രമം പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കുന്നത്,
മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍ സുതാര്യമായ ജ്ഞാനപ്രവാഹത്തിന്റെ കല്ലോലിനി വരണ്ടു പോകാത്തത്,
മനസ്സ് വികാസത്തിലേക്കും സമ്യക്കായ ദര്‍ശനത്തിലേക്കും നയിക്കപ്പെടുന്നത്,
ആ സ്വതന്ത്ര സ്വര്‍ഗത്തിലേയ്ക്ക് എന്റെ രാജ്യത്തെ ഉണര്‍ത്തേണമേ!’

ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് സ്വതന്ത്രരാജ്യമായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞത് ടാഗോര്‍ പങ്കുവച്ച ആ സ്വപ്നം നെഞ്ചിലേറ്റിയ മനുഷ്യരുടെ സമരങ്ങളുടെ ഫലമായാണ്. ആ സമരങ്ങളുടെ ചരിത്രത്തിലൂടെ വീണ്ടും ആഴത്തില്‍ സഞ്ചരിച്ചു തുടങ്ങേണ്ട കാലമാണിത്. വിമോചനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂര്‍ണവും ആയ മാതൃകസ്ഥാനമാക്കി മാറ്റാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍.

Related Articles

Back to top button