മേഘപാളികൾക്കിടയിൽ ഒരു പച്ച പറക്കും തളിക
ക്യൂബക്: കാനഡയുടെ അറ്റ്‌ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉള്‍ക്കടലിനു മുകളില്‍ കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങള്‍ക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാര്‍ രംഗത്ത്.കഴിഞ്ഞ ജൂലൈ 30നാണ് തങ്ങള്‍ ഈ വിസ്മയത്തിന് സാക്ഷികളായതെന്നും ഇവര്‍ വിവരിക്കുന്നു.
സംഭവം നടക്കുമ്പോള്‍ കാനഡയിലെ ഒന്റാരിയോയില്‍ നിന്നു ജര്‍മനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയില്‍ ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാല്‍ അപ്പോഴേക്കും വസ്തു മേഘങ്ങള്‍ക്കിടയില്‍ അതിവേഗത്തില്‍ മറഞ്ഞിരുന്നുവെന്ന് സൈനിക വാഹനത്തിലെ പൈലറ്റ് പറയുന്നു.
രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാള്‍ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാള്‍ യാത്രാ വിമാന പൈലറ്റുമാണ്. ഇവര്‍ തമ്മില്‍ നേരിട്ടു ബന്ധമില്ല.അതേസമയം ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ ഗവേഷകര്‍ തയ്യാരായിട്ടില്ല.പൈലറ്റുമാര്‍ കണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും, എന്നാല്‍ അത് ഉറപ്പിക്കാനാകില്ലെന്ന് വ്യോമയാന ഗവേഷകനായ സ്റ്റെഫാന്‍ വാറ്റ്കിന്‍സ് പറഞ്ഞു. ചിലപ്പോള്‍ ഇതൊരു ഉല്‍ക്കയാകാന്‍ സാധ്യതയുണ്ട്. മേഖലയില്‍ പെഴ്‌സീഡ് എന്ന പേരില്‍ ഉല്‍ക്കമഴ നടക്കുന്ന സമയമാണ് ഇത്. ചിലപ്പോള്‍ ഇതിലുള്ള ഒരു ഉല്‍ക്കയാകാം പൈലറ്റുമാര്‍ക്ക് പറക്കുംതളികയായി തോന്നിയത്. ചിലപ്പോള്‍ അതൊരു കാലാവസ്ഥാ നിരീക്ഷണ ബലൂണോ, റോക്കറ്റോ ആയിരിക്കും. ചിലപ്പോള്‍ പറക്കും തളികയാകാനും മതിവാറ്റ്കിന്‍സ് പറഞ്ഞു.
ലോകത്ത് പലപ്പോഴായി തങ്ങളുടെ വൈമാനികരും വ്യോമസൈനികരും കണ്ടിട്ടുള്ള വിചിത്രമായ ആകാശവാഹനങ്ങളെക്കുറിച്ചുള്ള പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ യുഎസ് സര്‍ക്കാര്‍ രേഖപ്പെടുത്തി റെക്കോര്‍ഡായി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്തിടെ യുഎസ് പ്രതിനിധി സഭയും പെന്റഗണും ചേര്‍ന്ന് യുഎഫ്‌ഒ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലായി ദൃശ്യമായ 143 യുഎഫ്‌ഒ എന്നു സംശയിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.