![](https://i0.wp.com/santhigirinews.org/wp-content/uploads/2021/08/1-9.jpeg?resize=318%2C159&ssl=1)
തൃശൂര്‍: റോഡിനു കുറുകെ താഴ്ന്നുപറന്ന മയില്‍ ദേഹത്തിടിച്ച് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് നവവരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡില്‍നിന്നു തെന്നിമാറിയ ബൈക്ക് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരിക്കേറ്റു. നിയന്ത്രണംവിട്ട ബൈക്ക് 10 മീറ്ററോളം എതിര്‍ദിശയിലേക്കു നിരങ്ങിനീങ്ങിയാണ് ധനേഷിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ലെറ്റിനു മുന്നിലായിരുന്നു അപകടം. പുന്നയൂര്‍കുളം പരൂര്‍ പീടികപറമ്ബില്‍ മോഹനന്റെ മകന്‍ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ (26) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടർ യാത്രികനായ വാടാനപ്പിള്ളി നടുവില്‍കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനാണ് (37) പരിക്കേറ്റത്. ഇദ്ദേഹത്തേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു വിവരം. റോഡിനു കുറുകെ പറന്നുവന്ന മയില്‍ പ്രമോഷിന്റെ നെഞ്ചിലാണ് ഇടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.
പുഴയ്ക്കലില്‍ നിന്ന് അയ്യന്തോള്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ദമ്ബതികള്‍. മയിലിടിച്ചതിനെ തുടര്‍ന്ന് ഇരുവരും ബൈകില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണു. സംഭവം നടന്നയുടന്‍ ആ വഴിക്കു വന്ന കാറില്‍ പ്രമോഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു മാസം മുന്‍പായിരുന്നു പ്രമോഷിന്റെയും വീണയുടെയും വിവാഹം. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്.
പെയിന്റിങ് തൊഴിലാളിയായ ധനേഷ് പണിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. വാടാനപ്പിള്ളി നടുവില്‍കര സ്വദേശിയാണ്.