ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഏഴാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി. അത്യാധുനിക സാങ്കേതിക വിദ്യകളുടെ വികസനം, അവയുടെ നിര്‍മാണം, കയറ്റുമതി എന്നീ രംഗങ്ങളില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെലികോം,മാധ്യമ, സാങ്കേതിക വിദ്യാ രംഗവുമായി ബന്ധപ്പെട്ട് ഏഷ്യയിലെ ഏറ്റവും വലിയ പരിപാടി കൂടിയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്.
ഗ്ലോബല്‍ ഡിജിറ്റല്‍ ഇനൊവേഷന്‍ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് നടക്കുക. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളും ആശയങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും.പുതിയ പ്രഖ്യാപനങ്ങളുണ്ടാകും. 5ജി, 6ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. ഒപ്പം ഗ്രീന്‍ ടെക്‌നോളജി, സെമികണ്ടക്ടര്‍ വ്യവസായം, സൈബര്‍ സുരക്ഷ എന്നിവയും ചര്‍ച്ചയാവും. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് പരിപാടി. സ്റ്റാര്‍ട്ട് അപ്പുകള്‍, നിക്ഷേപകര്‍, വലിയ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആസ്പയര്‍ എന്ന പരിപാടിയ്ക്ക് പരിപാടിയില്‍ തുടക്കമിടും.
22 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കും. അതില്‍ സിഇഒ സ്ഥാനങ്ങളില്‍ നിന്നുള്ള 5000 പേരും, പ്രദര്‍ശന പരിപാടികളിലേക്കായി 230 പേരും, 400 സ്റ്റാര്‍ട്ട് അപ്പുകളും ഉള്‍പ്പെടും.