ബഹിരാകാശത്ത് മൂന്നുദിവസം ചിലവഴിച്ച നാല് സാധാരണക്കാർ തിരിച്ചെത്തി
ന്യൂയോര്‍ക്ക്: ബഹികാരാകാശ വിദഗ്ദ്ധരല്ലാതിരുന്നിട്ടും മൂന്നുദിവസം ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച നാല് സാധാരണക്കാര്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇലോണ്‍ മസ്കിന്റെ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ പേടകത്തിലേറിയാ ഇവര്‍ നാലുപേരും ഇക്കഴിഞ്ഞ പതിനാറിന് നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശത്തേക്ക് കുതിച്ചത്. മൂന്ന് ദിവസം ഭൂമിയെ വലം വച്ചശേഷമാണ് ഇവര്‍ വിജയകരമായി തിരിച്ചെത്തിയത്. സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് ഇറങ്ങിയത്. സമീപത്തുണ്ടായിരുന്ന സ്പേസ് എക്സിന്റെ ബോട്ടുകള്‍ ഇവരെ കരയില്‍ എത്തിക്കുകയായിരുന്നു.
ഭൂമിയില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാള്‍ വേഗതയിലായിരുന്നു പേടകത്തിന്റെ സഞ്ചാരം. ശതകോടീശ്വരനായ ജറേദ് ഐസക്മാന്‍ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അര്‍ബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ്‌ലി ആര്‍സിനെക്സും 51കാരിയും ജിയോ സയന്റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാര്‍. അമേരിക്കന്‍ വ്യോമസേന മുന്‍ പൈലറ്റും എയ്‌റോ ഡേറ്റാ എന്‍ജനീയറുമായ 42കാരന്‍ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരന്‍.
ഈ യാത്രയിലൂട ഹെയ്‌ലി മറ്റൊരു ചരിത്രവും സൃഷ്ടിച്ചിട്ടു. കുട്ടിയായിരിക്കെ ബോണ്‍ കാന്‍സര്‍ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷമാണ് രോഗത്തില്‍നിന്നു മുക്തി നേടിയത്. തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയില്‍തന്നെ ജോലി ചെയ്യാന്‍ വരികയുമായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഹെയ്‌ലിയുടെ കാലില്‍ നിന്ന് ഒരു എല്ല് നീക്കം ചെയ്തിട്ടുണ്ട്. അതിനു പകരം ഒരു ലോഹപ്ളേറ്റാണ് ഇട്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയാണ് ഹെയ്‌ലി. മരിക്കുന്നതിന് മുമ്ബ് ബഹിരാകാശത്ത് എത്തണമെന്നത് ഹെയ്‌ലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
https://twitter.com/i/status/1439365668952940545