താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേളബാബുവിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സിനിമയിലെ സ്ത്രീകളുടെ സംഘടന വിമൺ ഇൻ സിനിമ കളക്ടീവ്. അവൾ മരിച്ചിട്ടില്ലെന്നും തല ഉയർത്തി തന്നെ ഇവിടെ ജീവിക്കുന്നുണ്ടെന്നും വിമൺ ഇൻ സിനിമ കളക്ടീവ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
എഎംഎംഎ ജനറൽ സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണമായും വെളിവാക്കുന്നതാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഇടവേള ബാബുവും, എഎംഎംഎ സംഘടനയും ഒരു പോലെ മത്സരിക്കുകയാണ്. ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എഎംഎംഎ നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആൺകോയ്മയുടെ ബലത്തിലുമാണ് എന്നു പറയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്തവരാണ് നിങ്ങൾ. നിങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ഈ നിയമയുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നുകൊണ്ട് തങ്ങൾ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യുമെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.