സിന്ധുമോൾ. ആർ
തൃശൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ വന്‍ വികസന പദ്ധതികളാണ് സ്മാര്‍ട്ടായി മുന്നേറുന്നത്. വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് കിഫ്ബിയുമായി കൈകോര്‍ത്ത്, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ഉയര്‍ന്നത് ഹൈടെക് കെട്ടിടങ്ങള്‍. ജില്ലയില്‍ ഇതുവരെയായി ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 3928 ക്ലാസുമുറികള്‍ ഹൈടെക്കാക്കുകയും 904 പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് സംവിധാനവും ഒരുക്കി. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണം ദ്രുതഗതിയിലാണ് പൂര്‍ത്തിയാകുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‍ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്സ്) വഴി നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1347 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 905ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 442ഉം ഉള്‍പ്പെടെ മൊത്തം 1347 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. 1107 സ്കൂളുകളില്‍ ഹൈസ്‍പീഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 50.56 കോടിയും പ്രാദേശിക തലത്തില്‍ 11.40 കോടിയും ഉള്‍പ്പെടെ 61.96 കോടി രൂപയുമാണ് ചെലവിട്ടത്.