തൃശൂര്‍• ജയിൽ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ രണ്ടു പേർക്കു കൂടി മർദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികളുടെ പരാതിപ്രകാരം രണ്ടു കേസുകൾ കൂടി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്തു. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലാണ് ജയിൽ വകുപ്പ് ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രമാക്കിയത്. അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം താമസിപ്പിക്കുന്നത് ഈ കേന്ദ്രത്തിലാണ്.
കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ജയിലിലേക്ക് മാറ്റൂ. ഇങ്ങനെ, റിമാൻഡിലായ പ്രതികൾക്ക് ക്രൂര മർദനമേറ്റെന്നാണു പരാതി. ആളൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ടു പ്രതികൾക്കും ക്രൂരമായ മർദനമേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. കഞ്ചാവു കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ ജയിൽ കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ചതോടെയാണ് കൂടുതൽ പരാതികൾ പുറത്തുവന്നത്.
ഷെമീറിനൊപ്പം അറസ്റ്റിലായ രണ്ടു പ്രതികൾക്കും മർദനമേറ്റിരുന്നു. ഇവരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ഷെമീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നതോടെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ അക്രമത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. എന്നാൽ, ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മർദനം നടന്നിട്ടില്ലെന്ന് വിശദീകരിച്ച് ജയിൽ മേധാവി ഋഷിരാജ് സിങ് തന്നെ രംഗത്തുവന്നു. ഷെമീർ മരിച്ച സംഭവത്തിൽ നാലു ജയിൽ ഉദ്യോഗസ്ഥരെ പ്രതികളാക്കി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.