KeralaLatest

എന്റെ സുജുവിന്; സുജാതയ്ക്ക് ജന്മദിനാശംസകളുമായി ചിത്ര

“Manju”

മധുരമനോഹരമായ പാട്ടുകളാലും സ്വരമാധുരിയാലും തെന്നിന്ത്യന്‍ സംഗീത പ്രേമികളുടെ ഇഷ്ടം കവര്‍ന്ന, മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് കെ എസ് ചിത്രയും സുജാത മോഹനും. സംഗീതത്തിന്റെ ലോകത്ത് തങ്ങളുടേതായ കയ്യൊപ്പു പതിപ്പിച്ചവര്‍, പാട്ടിനായി ജീവിക്കുന്ന രണ്ടുപേര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദം അമൂല്യമായി കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട സുജുവിന് ജന്മദിനാശംസകള്‍ നേരുകയാണ് കെ എസ് ചിത്ര. ആരാധകര്‍ക്കായി ഇനിയും കൂടുതല്‍ കൂടുതല്‍ പാട്ടുകള്‍ സമ്മാനിക്കാന്‍ കഴിയട്ടെ എന്നാണ് കെ എസ് ചിത്രയുടെ ആശംസ.

പന്ത്രണ്ട് വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച്‌ പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒന്‍‌പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാ‍നമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

Related Articles

Back to top button