ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. ആറാം ദിനം ഇന്ത്യ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പലക് ഗുലിയ സ്വര്‍ണവും ഇഷ സിങ് വെള്ളിയും നേടി. ഗെയിംസ് റെക്കോഡോടെയാണ് പലക് സ്വര്‍ണം നേടിയത്. 242.1 ആണ് താരം നേടിയത്.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതാപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തില്‍ റെക്കോഡോടെ ചൈന സ്വര്‍ണം നേടി.
പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ഇന്ത്യൻ സഖ്യം ഫൈനലിൽ ചൈനീസ് തായ്പേയിയോട് പരാജയപ്പെട്ടു. സ്കോർ: 6-4, 6-4.
വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടി. സെമിയിൽ ഹോങ് കോങ്ങിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലം നേടിയത്. 2-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോൽവി. അനഹാത് സിങ്, തന്‍വി ഖന്ന, ജോഷ്‌ന ചിന്നപ്പ എന്നിവരടങ്ങിയ സംഘമാണ് വെങ്കലം നേടിയത്.
നിലവില്‍ എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 31 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി.