LatestThiruvananthapuram

കൊവിഡ് മരണം: സംസ്ഥാന മാര്‍ഗനിര്‍ദേശമായി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശമായി. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.  പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച്‌ 30 ദിവസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക.

കൊവിഡ് മരണത്തില്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു. നടപടികള്‍ പരമാവധി ഓണ്‍ലൈന്‍ ആയിരിക്കും. ജില്ലാതല സമിതികള്‍ മരണം പരിശോധിച്ച്‌ തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷന്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാര്‍​ഗനിര്‍ദേശം പ്രകാരം ചേര്‍ത്ത മരണം പട്ടികയില്‍ പ്രത്യേകം ചേര്‍ക്കും. കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.

ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച്‌ തുടങ്ങും. ജില്ലാതലത്തില്‍ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. പരാതികള്‍ ഉന്നയിക്കാന്‍ പോര്‍ട്ടല്‍ സംവിധാനവും തയാറായി വരികയാണ്. നിലവില്‍ പട്ടികയില്‍ ഉള്ളവരുടെ വിവരം അറിയാന്‍ ഡെത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ജില്ലാ തലത്തില്‍ കൊവിഡ് മരണം നിര്‍ണയ സമിതിയാണ് മരണം സംബന്ധിച്ച രേഖകള്‍ നല്‍കുക.

Related Articles

Back to top button