മാവേലിക്കര- അസ്ഥിരോഗ വിദഗ്ധനും സ്പൈൻ സർജനുമായ ഡോ.സുരേഷ് പിള്ളയ്ക്ക് ക്ലിനിക്കൽ റിസർച്ച് അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ റെക്കറൻസ് ഓഫ് ലംബർ ഡിസ്ക് പ്രൊലാപ്സ് എന്ന ഗവേഷണ പ്രബന്ധത്തിനുള്ള അംഗീകാരമായാണ് അസോസിയേഷൻ ഓഫ് സ്പൈൻ സർജൻസ് ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ ക്ലിനിക്കൽ റിസർച്ച് അവാർഡിന് അർഹനായത്.
സ്ലിപ്ഡ് ഡിസ്ക് എന്നറിയപ്പെടുന്ന നട്ടെല്ലിലെ തരുണാസ്ഥി നിർമ്മിതമായ വത്താകാര പ്ലേറ്റുകളുടെ സ്ഥാനം മാറൽ മൂലമുണ്ടാകുന്ന നടുവ് വേദനയും അനുബന്ധ രോഗങ്ങളും ആധുനിക സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഗൗരവതരമായ വെല്ലുവിളിയാണ്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ ഇതിന് ആശ്വാസം കണ്ടെത്തിയാലും വീണ്ടും ഇത് ആവർത്തിക്കുന്നു എന്നത് ഈ രോഗത്തിന്റെ ചികിത്സയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ വിഷയത്തെ അധികരിച്ച് ഏറെക്കാലമായി ഗവേഷണം നടത്തിയാണ് ഡോ.സുരേഷ് പിള്ള റെക്കറൻസ് ഓഫ് ലംബർ ഡിസ്ക് പ്രൊലാപ്സ് എന്ന ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. മാവേലിക്കര സ്വദേശിയായ ഡോ.സുരേഷ് പിള്ള ഓർത്തോപേഡിക് ജേണൽ ഓഫ് സൗത്ത് ഇൻഡ്യൻ സ്റ്റേറ്റ്സ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമാണ്.