ഉപയോഗിച്ച മാസ്‌ക്ക് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ വേണം
പാലക്കാട് :ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറിൽ ചൂണ്ടിക്കാട്ടി. പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായ മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു വഴിവെക്കുമെന്ന് വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു. വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്‌ക്കുകളാണെങ്കില്‍ പോലും അവ നശിപ്പിക്കും മുന്‍പ് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് സൊലൂഷനില്‍ അര മണിക്കൂര്‍ മുക്കി വെക്കണമെന്ന് ക്ലാസ് നയിച്ച തൃക്കലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. എം. ജയചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശുവികസന പദ്ധതി എന്നിവയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ അജോ ചെറിയാന്‍, അരീക്കോട് ശിശു വികസന പദ്ധതി ഓഫിസര്‍ സഫിയ പങ്കെടുത്തു.