വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനവിൽ വിലക്ക്
തിരുവനന്തപുരം: സ്വകാര്യ, സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള ഫീസുകളിലും ഒരുതരത്തിലും വര്‍ധനവ് പാടില്ലെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക താല്‍പര്യം സംരക്ഷിക്കാനൊണ് നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഒക്ടോബര്‍ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.
കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ചാണ് നടത്തുന്നത്. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദ്ദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ കഌസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും.എഞ്ചിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകളും തുറന്നു പ്രവര്‍ത്തിക്കും. കാമ്പസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്