വ്രതശുദ്ധനും തേജസ്വിയുമായ സന്യാസിവര്യനായിരുന്നു പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസ് എന്ന പരുമല തിരുമേനി.. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധനാണ് പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം.ഈ സംന്യാസിവര്യന്റെ 172 ആം ജന്മദിനമാണ് ഇന്ന്.
പ്രാര്‍ത്ഥനയിലൂടെ ആത്മജ്ഞാനം നേടിയ അദ്ദേഹം കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിലും ആധ്യാത്മിക മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു; അവിടെയെല്ലാം കാലികമാാ മാറ്റം വരുത്തുകയും ചെയ്തു. താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു.
മലങ്കരയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസിന്റെ കബർ സ്ഥിതി ചെയ്യുന്ന പരുമല ഇന്ന് ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രമാണ്.പത്തനംതിട്ടയിലെ മാന്നാറിനു സമീപം, പമ്പാനദിക്കരയിലുള്ള പ്രദേശമാണ് പരുമല. ഭദ്രാസന ഭരണം, അജപാലന ശുശ്രൂഷ, ദൈവിക പരിശീലനം എന്നിങ്ങനെ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചു പോന്നു. ഇടവക ഭദ്രാസന ഭരണത്തേക്കാള്‍ ഏകാന്തതക്കും ധ്യാനത്തിനും മൗനത്തിനും പ്രാധാന്യം കല്‍പ്പിച്ച അദ്ദേഹം ഏകാന്ത സന്ന്യാസിയാകാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു
എറണാകുളം ജില്ലയിലെ മുളന്തുരുത്തി പള്ളത്തട്ട കുടുംബത്തിൽപെട്ട ചാത്തുരുത്തി തറവാട്ടിൽ 1848 ജൂൺ 15-ന് ജനിച്ച ‘കൊച്ചയിപ്പോര’ എന്ന ഗീവർഗീസാണ് പിന്നീട് പരുമല തിരുമേനി ആയി പ്രസിദ്ധനായത്. കൊച്ചുമത്തായിയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച കൊച്ചയിപ്പോര 1858-ൽ കോറൂയോ സ്ഥാനമേറ്റ് ആധ്യാത്മികതയുടെ പ്രകാശനാളങ്ങൾ ബാല്യത്തിൽത്തന്നെ ഏറ്റുവാങ്ങി, പതിമൂന്നാം വയസിൽ യുയാക്കിം മാർ കൂറിലോസിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. ഇടവക വികാരിയുടെ ചുമതല സ്വീകരിച്ച് വൈദികനായി പ്രവർത്തിക്കുന്നിനെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത് ദയറാവാസമായിരുന്നു.
വെട്ടിയ്ക്കൽ ദയറായിൽ ചെലവഴിച്ച പ്രാർത്ഥനയുടെയും ഏകാന്തധ്യാനത്തിന്റെയും നിമിഷങ്ങൾ പരുമല തിരുമേനിയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.
1872-ൽ ജോസഫ് മാർ ദിവന്നാസിയോസിൽനിന്ന് റമ്പാൻപട്ടം സ്വീകരിച്ചു. 1876 ഡിസംബർ പത്തിന്- തന്റെ 28-ാം വയസ്സിൽ- അന്ത്യോക്യാ പാത്രിയർക്കീസായിരുന്ന പൗലോസ് തൃതീയൻ, പറവൂർ ദൈവാലയത്തിൽവച്ച് എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്തു.
അന്ന് മലങ്കരയിലുണ്ടായിരുന്ന ഏഴ് മെത്രാൻമാരിൽ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്ന അദ്ദേഹം നാൽപതുദിവസം വെട്ടിയ്ക്കൽ ദയറായിൽ ധ്യാനത്തിലും പ്രാർത്ഥനയിലും ചെലവഴിച്ചു. നിരണം ഭദ്രാസനാധിപനായി പരുമല കേന്ദ്രമാക്കിയാണ് മാർ ഗ്രിഗോറിയോസ് പ്രവർത്തിച്ചത്. ഭദ്രാസന ഭരണത്തോടൊപ്പം വൈദികരെ പരിശീലിപ്പിക്കുന്നതിനും സാധുജന പരിപാലനത്തിനും വിദ്യാഭ്യാസ പ്രവർത്തനത്തിനും സുവിശേഷ പ്രചരണത്തിനും പരുമല തിരുമേനി നേതൃത്വം നൽകി.
നോമ്പ്, പ്രാർത്ഥന, ഉപവാസം എന്നിവയിൽ അധിഷ്ഠിതമായ വിശുദ്ധ ജീവിതശൈലിയിലൂടെ പരുമല തിരുമേനി വിഖ്യാതനായി
.1947 നവംബര്‍ 2 നാണ്പരുമല മാര്‍ ഗ്രിഗോറിയസ് തിരുമേനിയെ മലങ്കര സഭ വിശുദ്ധനായി പ്രഖ്യാപിച്ചത് .അന്നു മുതല്‍ നവംബര്‍ രണ്ട് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളായി കൊണ്ടാടുന്നു.
.തിരുമേനി കാലം ചെയ്തിട്ട് 118 വര്‍ഷവും,വിശുദ്ധനായിട്ട് 73 വര്‍ഷവും ആവുകയാണ് 1902 നവംബര്‍ 2 ന് ഞായറാഴ്‌ച അദ്ദേഹം കന്തീലാ ശുശ്രൂഷ സ്വീകരിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു കൊണ്ടു.അന്നുരാത്രി- നവംബര്‍ 3ന് വെളുപ്പിന്- ഒരു മണിക്ക് കാലം ചെയ്‌തു.നവംബര്‍ 4ന് ചൊവ്വാഴ്‌ച മുറിമറ്റത്ത് പൗലോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പരുമല പള്ളിയില്‍ തിരുമേനിയെ കബറടക്കി.