IndiaLatest

വനിതാ ഇന്‍സ്‌പെക്ടര്‍ തോളിലേറ്റി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ യുവാവിനെ തോളില്‍ ചുമന്ന് രക്ഷപെടുത്തുന്ന വനിതാ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവിടെ നിന്നുമുള്ള ദുഃഖകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വനിതാ ഇന്‍സ്‌പെക്ടര്‍ രക്ഷിച്ച യുവാവ് മരണത്തിന് കീഴടങ്ങി. ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ഉദയകുമാറെന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിക്കുന്നത്.

ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടില്‍പ്പെട്ട് ബോധരഹിതനായ ഉദയകുമാറിനെയാണ് ഇന്‍സ്‌പെക്ടര്‍ തോളില്‍ ചുമന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. കില്‍പോക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് യുവാവ് മരിക്കുന്നത്. കീഴ്പ്പാക്കം ശ്മശാനത്തിലെ ജീവനക്കാരനാണ് മരിച്ച ഉദയകുമാര്‍. മരംവീണ് ഇയാള്‍ അടിയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മരം വീണ് ഒരാള്‍ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നെന്നും ആര്‍ക്കും ആപത്ത് സംഭവിക്കരുതേ എന്ന ധാരണയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും രാജേശ്വരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ രാജേശ്വരിയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് എത്തിയത്.

അതേസമയം മഴക്കെടുതിയെ തുടര്‍ന്ന് പതിമൂന്നിലധികം പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Related Articles

Back to top button