IndiaLatest

ലിംക ബുക്ക്‌സില്‍ ഇടം നേടി പ്രകൃതി സ്‌നേഹിയുടെ വീട്

“Manju”

ജയ്പൂര്‍: ഒരു മാവിന് പരിക്കേല്‍പ്പിക്കാതെ വീട് പണിത കുല്‍ പ്രദീപ് സിംഗാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ വൈറല്‍ കഥാപാത്രം.
മൂന്ന് നില കെട്ടിടമാണ് സിംഗിന്റെ വീട്. ഒറ്റക്കാഴ്ചയില്‍ ഒരു മരത്തിന്മേല്‍ പണിത വീടായാണ് സിംഗിന്റെ വീടിനെ അടയാളപ്പെടുത്തുക. കാരണം നാല്‍പത് അടി ഉയരമുള്ള മാവിനെ നോവിക്കാതെയാണ് സിംഗ് തല്‍സ്ഥാനത്ത് വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിലും ബെഡ്‌റൂമിലും തുടങ്ങി സകല മുറികളിലൂടെയുമാണ് മാവിന്റെ ശിഖിരങ്ങള്‍ കടന്നുപോകുന്നത്. കിളികളും കൊച്ചുകുരുവികളും ചേര്‍ന്നാണ് ഓരോ പ്രഭാതത്തിലും സിംഗിനെ ഉണര്‍ത്തുക. മാവുകായ്ച്ചാല്‍ ബെഡ്‌റൂമില്‍ കിടന്നുകൊണ്ട് മാങ്ങ പറിക്കാം. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായ അപൂര്‍വ വീടനുഭവമാണ് സിംഗിന് ലഭിക്കുന്നതെന്ന് ചുരുക്കം.


1999ല്‍ ഉദയ്പൂരില്‍ സ്ഥലം വാങ്ങിയ സിംഗ് ഇവിടെ വീട് പണിയാന്‍ തീരുമാനിച്ചു. എന്നാല്‍ മദ്ധ്യഭാഗത്തായി നില്‍ക്കുന്ന മാവ് എന്ത് ചെയ്യുമെന്ന ആശയകുഴപ്പത്തിലായി. അപ്പോഴാണ് മാവിനെ നിലനിര്‍ത്തി കൊണ്ട് തന്നെ വീട് പണിയാന്‍ സിംഗ് തീരുമാനിച്ചത്. വിദഗ്ധനായ ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെ വീടിന് രൂപരേഖ തയ്യാറാക്കി ഒരു വര്‍ഷം കൊണ്ട് സിംഗ് വീട് പണിതു. നിലത്ത് നിന്നും 9 അടി ഉയരത്തിലാണ് വീട് നിര്‍മിച്ച്‌ തുടങ്ങിയത്. മരം തന്നെയാണ് വീടിനെ താങ്ങി നില്‍ക്കുന്നതും. ഈ മൂന്ന് നില വീട്ടില്‍ രണ്ട് ബെഡ്‌റൂമുകള്‍, അടുക്കള, ലൈബ്രററി മുറി, ലിവിംഗ് ഏരിയ എന്നിവ അടങ്ങിയിട്ടുണ്ട്.
പിന്നീട് മാവ് വളരുന്നതിന് അനുസരിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തി. ശിഖിരങ്ങളില്‍ കൂടുകൂട്ടിയ കൊച്ചുകിളികളും അണ്ണാനുമെല്ലാം സിംഗിന്റെ കുടുംബാംഗങ്ങളായി. 11 വര്‍ഷത്തിനുള്ളില്‍ വീടിന്റെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി എത്ര പണം ചിലവായെന്ന് തിട്ടമില്ലെങ്കിലും 75കാരനായ സിംഗ് തീര്‍ത്തും സംതൃപ്തനാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ വീട് കാണാന്‍ നിരവധി വിനോദസഞ്ചാരികളും സിംഗിനെ തേടിയെത്താറുണ്ട്. ഉദയ്പൂരിലെത്തുന്ന ഏതൊരാളും സിംഗിന്റെ പ്രകൃതിസൗഹൃദമായ വീട് കാണാന്‍ മറക്കാറില്ല.

Related Articles

Back to top button