IndiaLatest

ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷൻ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ഭോപ്പാല്‍: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കാണാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഹബീബ്ഗഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. ഗോണ്ട് രാജ്ഞി റാണി കമലപതിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്താണ് റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തിന് സമര്‍പ്പിക്കുക.

ഏകദേശം 450 കോടി രൂപയാണ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ചെലവായത്. റെയില്‍വേ സ്റ്റേഷനുകളില്‍ അനുഭവപ്പെടാറുള്ള തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കവാടങ്ങളും, പ്ലാറ്റ്ഫോമുകളിലേയ്ക്കെത്താന്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്കായി 700 മുതല്‍ 1,100 വരെ ഇരിപ്പിടങ്ങളും സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

തീവണ്ടികളുടെ വിവരങ്ങള്‍ യാത്രക്കാരിലേയ്ക്കെത്തിക്കാന്‍ സ്റ്റേഷനിലുടനീളം വിവിധ ഭാഷകളിലുള്ള ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, എയര്‍കണ്ടീഷന്‍ ചെയ്ത വെയ്റ്റിംഗ് റൂമുകള്‍, ഡോര്‍മിറ്ററികള്‍, വിഐപി ലോഞ്ച് എന്നിവയും സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 160 സിസിടിവി ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഭോപ്പാലിലെ നവീകരിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന് 18-ാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞിയായ റാണി കമലപതിയുടെ പേര് നല്‍കിയതില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു. ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയായിരുന്നു റാണി കമലപതി.

Related Articles

Back to top button