LatestThiruvananthapuram

ഗതാഗതക്കുരുക്കിന് അഞ്ച് വര്‍ഷം കൊണ്ട് പരിഹാരം

“Manju”

തൃശൂര്‍: സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി – അക്കിക്കാവ് ബൈപാസിന്റെ 0/000 മുതല്‍ 9/880
വരെയുള്ള നവീകരണ നിര്‍മ്മാണോദ്ഘാടനം പന്നിത്തടം സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2022ല്‍ തന്നെ ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായ കേച്ചേരി ജംഗ്ഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള സാധ്യത കൈക്കൊള്ളുമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ റോഡുകളുടെ കാര്യത്തില്‍ പ്രധാന പ്രശ്നം നിലനില്‍ക്കുന്നത് തൃശൂര്‍ മുതല്‍ വടക്കോട്ടാണ്. ഈ ഭാഗങ്ങങളില്‍ ഒട്ടേറെ പട്ടണങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വലയുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണും. കാലാവസ്ഥയാണ് റോഡ് നിര്‍മ്മാണം തടസപ്പെടാന്‍ കാരണമെന്നിരിക്കെ പിഡബ്ല്യുഡി സംഘം ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ ആഴ്ചയില്‍ വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്തെ ഡ്രൈനേജ്‌ സംവിധാനം പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥയ്ക്കനുസരിച്ച്‌ പൊതുമരാമത്ത് വകുപ്പ് ഈ വര്‍ഷം മുതല്‍ പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കും. മഴക്കാലത്ത് റോഡ് നിര്‍മ്മാണങ്ങളുടെ കടലാസ് പ്രവര്‍ത്തനങ്ങളും വേനല്‍ കാലത്ത് പ്രവൃത്തിയും എന്നുള്ളതാണ് ലക്ഷ്യം.റോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നിര്‍മിച്ച റോഡുകളുടെ പ്രധാന ഭാഗത്ത് നിര്‍മ്മാണ വിവരങ്ങള്‍, മന്ത്രിയുടെ ഓഫീസ് ഫോണ്‍ നമ്പര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍ എന്നിവയും പ്രസിദ്ധപ്പെടുത്തും. കാലാവധിക്കുള്ളില്‍ റോഡ് തകര്‍ന്നാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടു പരാതിപ്പെടാനാണിത്. ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരില്‍ നിന്ന് തെറ്റായ പ്രവണതകള്‍ കണ്ടാല്‍ സന്ധിയുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എ സി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം എല്‍ എ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭന്‍, ജലീല്‍ ആദൂര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജന്‍, രേഖ സുനില്‍, ചിത്ര വിനോബാജി, കെ രാമകൃഷ്ണന്‍, കെ ആര്‍ എഫ് ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി എസ് മനീഷ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ എ സുജിത്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2016 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.88 കി.മീ ദൂരത്തില്‍ 32.67 കോടി രൂപ അടങ്കലിലാണ് കേച്ചേരി-അക്കിക്കാവ് ബൈപാസ് നിര്‍മ്മാണം നടക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള പ്രഥീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. നടപ്പാതയടക്കം 12 മീറ്റര്‍ വീതിയിലാണ് റോഡിന്റെ നിര്‍മ്മാണം. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് റോഡ് തൃശൂര്‍ – മലപ്പുറം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്.

Related Articles

Back to top button