സിന്ധുമോൾ. ആർ
തിരുവനന്തപുരം: രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക.
രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക. ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകള്‍ക്കായി അനുവദിക്കുന്നത്.
സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.