സിന്ധുമോള്‍ ആര്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉറവിടമറിയാത്ത രോഗബാധ പഠിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. ഇതേതുടര്‍ന്ന് രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇതുവരെ ഉറവിടമറിയാത്ത അറുപത് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ഉറവിടമറിയാത്ത രോഗബാധിതരുള്ളത്. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണ് രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്തി നിര്‍ദേശിച്ചത്.
തിരുവനന്തപുരത്ത് മരിച്ച ഫാ. കെ ജി വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍ , രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുള്‍ കരീം , കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ, ചക്ക തലയില്‍ വീണതിന് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോടുള്ള ആട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ രോഗം വന്നെന്ന് വ്യക്തമല്ല. ഇതിനു പുറമേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച വി രമേശന്, മണക്കാട് മൊബൈല്‍ കട നടത്തുന്നയാള്‍, കണ്ണൂരിലെ എക്സൈസ് ഡ്രൈവര്‍, തൃശൂരിലെ ഉറവിടമറിയാത്ത രോഗബാധിതര്‍ തുടങ്ങിയവയും ആശങ്കപ്പെടുത്തുന്നതാണ്.
സമൂഹ വ്യാപനമുണ്ടായോ എന്നറിയാന്‍ നടത്തിയ ആന്റിബോഡി പരിശോധന ഫലം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ദിവസേന രോഗബാധിതരാകുന്നവരുടെ എണ്ണത്തിനപ്പുറം കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മെയ് 4 മുതല്‍ ജൂണ്‍ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതില്‍ 49 എണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേയ്ക്ക് പോയ അമ്പതോളം പേര്‍ക്ക് ചെന്നയുടന്‍ അവിടെ രോഗം സ്ഥിരീകരിച്ചതും അതിജാഗ്രത ആവശ്യപ്പെടുന്നു.