IndiaLatest

അമരീന്ദര്‍ സിംഗിന്റെ പാതയില്‍ ഗുലാം നബിയും; കാശ്മീരില്‍ പുതിയ പാര്‍ട്ടിയ്ക്ക് നീക്കം.

“Manju”

ശ്രീനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് അസ്തമയത്തിന്റെ വഴിയിലാണോ?
ഈ സ്ഥിതി മാറണം എന്നാഗ്രഹിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ കുറച്ചുകാലമായി നിരന്തരം ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനൊന്നും ആരും ചെവി കൊടുക്കുന്നുമില്ല. ജമ്മു കശ്മീരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഉടക്കി പുതുവഴി തുറക്കുന്നു എന്ന സൂചനകള്‍ ശക്തമായിട്ടുണ്ട്. അഹമ്മദ് പട്ടേലിനെ പോലെ പാര്‍ട്ടിയെ ഏകോപനത്തിന് ശേഷയുള്ള ആരുമില്ല എന്നതും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടാകുന്നത്.
പഞ്ചാബിലെ അമരീന്ദര്‍ സിംഗിന്റെ മാതൃകയില്‍ ഗുലാം നബി ആസാദ് ജമ്മു കാശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസിലെ വിമതരെന്ന് അറിയപ്പെടുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ നിരന്തരം പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ പൊതുയോഗങ്ങളില്‍ എല്ലാം തന്നെ വന്‍ ആള്‍ക്കൂട്ടവും ഉണ്ട്.
ഈ യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, ആസാദിനെ കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് പലയിടത്തുമെത്തുന്നത്. സംസ്ഥാനത്തെ പല നേതാക്കളും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന് പുറത്തുള്ളവരും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.
ഇക്കഴിഞ്ഞ നവംബറില്‍ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍ മന്ത്രിമാര്‍. എംഎ‍ല്‍എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചവരില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസം കശ്മീരില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ 300 ലധികം സീറ്റ് നേടാന്‍ സാധ്യതയില്ലെന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി റദ്ദാക്കണമെങ്കില്‍ ഒന്നുകില്‍ സുപ്രീംകോടതി വിചാരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് 300 ലധികം സീറ്റ് നേടി അധികാരത്തില്‍ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് (300 സീറ്റ് നേടുന്നതിന്) താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Related Articles

Back to top button