ബോധിവൃക്ഷം; വിവിഐപി സുരക്ഷയിൽ പരിപാലിച്ച് രാജ്യം
ഭോപ്പാൽ: രാജ്യത്ത് 15 ലക്ഷം രൂപയോളം ചെലവഴിച്ച് വിവിഐപി സുരക്ഷയിൽ പരിപാലിക്കുന്ന ഒരു മരം ഉണ്ട്. മദ്ധ്യപ്രദേശിലെ റെയ്‌സൺ ജില്ലയിലെ ഈ മരത്തിന് 24 മണിക്കൂറും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാവലിന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ അഞ്ച് സുരക്ഷാ ജീവനക്കാരുമുണ്ട്. ഇത്രയും പരിഗണന ഈ വൃക്ഷത്തിന് നൽകാനൊരു കാരണമണ്ട്. ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്.
മരത്തിന് വേണ്ട വെള്ളം ശേഖരിക്കാൻ പ്രത്യേക വാട്ടർ ടാങ്കും സമീപത്ത് നിർമ്മിച്ചിട്ടുണ്ട്. ആഴ്‌ച്ചതോറും ഉന്നത ഉദ്യോഗസ്ഥരെത്തി മരത്തിന്റെ സ്ഥിതി പരിശോധിക്കും. ഒരു ഇല കൊഴിഞ്ഞാൽ പോലും ജില്ലാ ഭരണകൂടത്തിന് ടെൻഷനാണ്. ഒരു കേടുപാടുകളും വൃക്ഷത്തിന് ഇല്ലെന്ന് ഉറപ്പുവരുത്താനായി മാസത്തിൽ രണ്ട് തവണ മെഡിക്കൽ ചെക്കപ്പും നടത്താറുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യഥാർത്ഥ ബോധി വൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധാപുരയിൽ എത്തിച്ച് അവിടെ നട്ടുവളർത്തിയിരുന്നു. 2012ൽ ഇന്ത്യയിലെത്തിയ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സ അനുരാധാപുരയിലെ ബോധി വൃക്ഷത്തിൽ നിന്നും രാജ്യത്തിന് നൽകിയ ശിഖരമാണ് ഇന്ന് കാണുന്ന ഈ മരം.
20 അടി ഉയരമാണ് ഈ ബോധി വൃക്ഷത്തിനുള്ളത്. സുരക്ഷയ്‌ക്കായി മരത്തിന് ചുറ്റും വേലിയും കെട്ടിയിട്ടുണ്ട്. കൊറോണയ്‌ക്ക് മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് ആളുകൾ ഈ മരം കാണാൻ എത്തിയിരുന്നു.