കൊവിഡ്; ഒട്ടകപ്പക്ഷി മാസ്കുമായി ജപ്പാൻ
ക്യോട്ടോ ; (ജപ്പാൻ) കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഒട്ടകപ്പക്ഷി മാസ്ക് വികസിപ്പിച്ച് ജാപ്പനീസ് ഗവേഷകര്‍. പടിഞ്ഞാറന്‍ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറല്‍ യൂണിവേഴ്സിറ്റിയിലെ യസുഹിറോ സുകാമോട്ടോയും സംഘവും വികസിപ്പിച്ച മാസ്ക്, ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി അടങ്ങിയവയാണ്.
പ്രത്യേക ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ഈ മാസ്കിന്റെ ഫലപ്രാപ്തി തെളിയിക്കാനായെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികള്‍ പൊതിഞ്ഞ മാസ്‌കുകള്‍ ധരിച്ച് എട്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷം ഫില്‍ട്ടറുകള്‍ നീക്കം ചെയ്ത മാസ്‌കുകള്‍ ഫ്ളൂറസെന്റ് ലൈറ്റുകളുടെ നേരേ പിടിക്കുക. ഇങ്ങനെ പിടിക്കുമ്ബോള്‍ മാസ്കില്‍ കൊവിഡ് വൈറസുണ്ടെങ്കില്‍ ഇതില്‍ പ്രത്യേക പാച്ചുകള്‍ ദൃശ്യമാകും. ഈ മാസ്‌ക് വികസിപ്പിച്ച ഗവേഷക സംഘത്തിന്റെ തലവനായ സുകാമോട്ടോയും താന്‍ കൊവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞത് ഈ മാസ്കിലൂടെയാണെന്ന് അവകാശപ്പെട്ടു. താന്‍ ധരിച്ചിരുന്ന ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി അടങ്ങിയ മാസ്‌കില്‍ പ്രത്യേക പാച്ചുകള്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ വൈറസ് ബാധിതനാണെന്ന് മനസിലായി. പിന്നീട് സാധാരണ കൊവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചതായി സുകാമോട്ടോ പറഞ്ഞു.